ഒറ്റമന്താരം
പച്ചിലത്താലിയിൽ കോർക്കുന്ന സ്നേഹം
പിച്ചകപ്പൂവിൽ നിറയുന്നുമാനന്ദം
തൊട്ടടുത്തു നിശീധിനി കണക്കെ
ഒറ്റമന്താര പൂവിനെച്ചുറ്റി
തിരയുന്നു അവൾ തരംഗിണി
നാട്ടുമാമ്പഴ ചോട്ടിൽ കൊതിയൂറും
മധുരമേറും പഴങ്ങളുമെന്നോർമയും
പാവടയൊന്നിൽ കറനീക്കിയെന്നതും
നിന്നിലെപരിഭവം കൺകളിൽ കാട്ടിയും
പിണക്കം നടിച്ചു പലനാൾ നടക്കവേ
പുഞ്ചിരിയാലൊരുദിനം
വാരിപ്പുണർന്നു നാം
പുഞ്ചവയലുകളിൽ പറക്കുന്ന
തൂവാനത്തുമ്പിയും ആറ്റിൻതീരവും
കുന്നിക്കുരുക്കളിൽ തിളങ്ങുന്ന കൗമാരം..
കുന്നിൻ ചെരിവുകൾ സാക്ഷിയായ്
പരിണയകളിക്കളമെന്നോ കാര്യമായി...
പൊടിമനസ്സിൽ കുറിച്ചിട്ടൊരാവേശം
പിന്തുടർന്നൂ, പ്രണയ സാഫല്യമായി
:: :: :: :: :: :: :: :: :; :; :: :: :: :: :: :: :: :: ::
തേൻകനി വൃക്ഷത്തിനു താഴെ
തളർന്നുഞാൻ ഒറ്റയ്ക്ക്
തെക്കേപറമ്പിലേ അസ്ഥിത്തറയിലെ
ഒറ്റമന്താരങ്ങളെന്നെ മാടി വിളിക്കുന്നു
അന്തിത്തിരികൾ കൊളുത്തുവാനായി
അസ്തമയ സൂര്യൻ വന്നെത്തുകയായ്
വിഷുപക്ഷിയുടെ പാട്ടിലുണർന്നു ഞാൻ
വിട ചൊല്ലിയകന്ന 'തരംഗിണി '
നിൻ സ്‌മൃതിയിൽ..
നെടുവീർപ്പുമായ് ഞാനിരിക്കുകയായ്
വിഷാദചിത്തനായ്
പൊലിയുന്നെൻ നാളുകൾ,
ഒറ്റമന്താരത്തിൽ മിഴിചേർക്കുകയായ്..
സുധന്യ സന്ദീപ് വടക്കേപ്പാട്..
No comments:
Post a Comment