Friday, 3 July 2020

സ്വപ്നങ്ങൾ....

സ്വപ്നങ്ങൾ.....
(സുധന്യ സന്ദീപ് വടക്കേപ്പാട്)

രണ്ട് ലോകത്തെ രണ്ടു വ്യത്യസ്ത വീടുകളിൽ നിന്നും 
ഒരേ സ്വപ്നം കണ്ട് രണ്ടുപേർ....
പിന്നീട്.......

ഒരേ വീട്ടിൽ നിന്നും ഒരേ കട്ടിലിൽ ഒരുപോലെ പലസ്വപ്നം കണ്ടവർ.........
പതിയെ..പതിയെ....
ഒന്നുംപറയാതെ അറിയാതെ...
ഒരേ കിടപ്പുമുറികളിൽ സ്വപ്നങ്ങൾ കാണാൻ തുടങ്ങി.....

ഒരേ കട്ടിലിലെ രണ്ട് വ്യത്യസ്ത ധ്രുവങ്ങളിൽ രണ്ടു വ്യത്യസ്ത സ്വപ്നങ്ങൾ അവർ സ്വയം നെയ്തു കൂട്ടി........ 
പിന്നെയോ,.
ഒരേ വീട്ടിലെ രണ്ടു കിടപ്പറകളിൽ ഒരേ സ്വപ്നം സാക്ഷാത്കരിക്കാൻ..... പതിയെ പതിയെ....

രണ്ട് ലോകത്ത് ഭൂമി രണ്ട് വ്യത്യസ്ത ധ്രുവങ്ങളിൽ പഴയ സ്വപ്നങ്ങൾ ഓർത്തിടുന്നു ഒരിക്കലും കൂടിച്ചേരാൻ പറ്റാത്ത ചിലന്തിവല പോലെയുള്ള പഴയ ഒരുമിച്ച് സ്വപ്നങ്ങൾ.......

അതിലെവിടെയോ പൊതുനാമം കണ്ണീർ അവർ കണ്ടു 
തിരിച്ചറിയാനാവാത്ത ഏതോ ഒരു കോണിൽ 
കുഞ്ഞുപുൽക്കൊടി കരയുന്നുണ്ട്.......
ഇടയ്ക്ക് അറിയോ തിരയുന്നുണ്ട് ....

സ്വപ്നങ്ങളുമായി തിരിച്ചുവരുന്ന 
ആ രണ്ടുപേരു മൊത്തുള്ള  
ഒരേ ലോകത്ത് ജീവിക്കുവാൻ 
മൂന്നുപേരും ഒത്തുള്ള കുറേ സ്വപ്നങ്ങൾ സഫലമാക്കാൻ...
 

Wednesday, 17 June 2020

കൊറോണ കവിത




കൊറോണ നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആശങ്ക പരത്തി കഴിഞ്ഞിടുന്നു
ആഡംബരം അങ്ങു മറന്നിടുന്നു

ചിക്കനും മട്ടനും ഒന്നുമില്ല
ഉണങ്ങിയ മീനിൻറെ മണവും ഇല്ല
കാലത്തു മുറ്റത്ത് കിളികൾ നാദം
കാണാത്ത ബാല്യങ്ങൾക്ക് ആസ്വാദനം

തൊടിയിലെ പ്ലാവിന്റെ കൊമ്പത്ത് കേറ്റി
ചക്കകൾ വെട്ടി ഊണ് ഒരുക്കീടുന്നൂ
ചക്കക്കുരു സ്ക്വാഷും, ഡാൽഗുണ കോഫി
വീടിനകത്തും സുപ്രസിദ്ധം
അന്തി മയക്കത്തിൽ കട്ടൻ അടിചൊരെല്ലാം
കട്ടൻ ഇല്ലാതെ ഉറങ്ങിയിടുന്നു..

കഞ്ഞിയും, പപ്പടം, ചമ്മന്തിയും
വീട്ടിലെ ഉണ്ണിക്ക് ആരോഗ്യസൗഖ്യം
കുടുംബ കലഹത്തിന്പാത്രമായ
സീരിയൽ കോമഡി നിന്നുപോയി
പണം വാരി എറിയും കല്യാണങ്ങളില്ല
പിച്ചക്കാർ തെണ്ടിനടപ്പതില്ല
വൃത്തിക്ക് മുടി വെട്ടും ബാർബറില്ല..
പാർലറുമില്ല, സലൂനുമില്ല..
അതിവേഗം പായുന്ന വണ്ടികളില്ലാ
ആക്സിഡഡ്ന്റില്ല, രോഗികളില്ലാ...

വൃത്തിക്ക് കൈകൾ കഴുകിടേണം
വീടിനുള്ളിൽ നാം ഒതുങ്ങിടേണം..
വീട്ടിലെ പെണ്ണിനെ സോപ്പിടേണം
വെട്ടത്തിറങ്ങാതെ നോക്കിടേണം..

കൊറോണ നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ പോലെ...
          സുധന്യ സന്ദീപ് വടക്കേപ്പാട്ട്

ഒറ്റയാത്രകൾ

ഒറ്റ യാത്രകൾ
സ്വപ്നങ്ങളുടെ നിശബ്ദത കളിൽ
കാലിടറിവീഴുകയെന്നാലും
യാഥാർത്ഥ്യങ്ങളിലെ പൊള്ളുന്നലോകത്തെ
പാടെ മറന്നെത്തിയീ മായാലോകത്തിൽ

പെരുവഴിയിൽ പല കാരണങ്ങളിൽ
അസ്വസ്ഥമായി അലഞ്ഞിരുന്ന കാലം
നിശാ സഞ്ചാരി, നിരന്തരമുൾഭൂതത്തെ പോലെ
നീറിപ്പുകഞ്ഞ നരകയാതനകളേറിയ സ്വപ്നങ്ങൾ
പൊട്ടിച്ചിതറുന്ന കളിമൺ പാത്രങ്ങൾപോലെ
അലക്ഷ്യമായി പാതിവഴിയിൽ എങ്ങുമെത്താതെ

എല്ലാം കോർത്തിണക്കിയപുതിയ സ്വപ്നങ്ങൾ
പുത്തനു്ണർവിനെ പടിവാതിലിൽ..
കനവുകളിൽ നിന്നും മഴയോർമ്മകളിലേക്ക്
കോർത്തിണക്കിയ സ്വപ്നങ്ങളെ ഒരുക്കൂട്ടി
മഴനൂലുകൾക്കിടയിലൂടെ തിരയുകയാണ്,
ഒരു വിഷുപ്പുലരി പോലെ, മഞ്ഞ പൂക്കളെപ്പോലെ
വിരിഞ്ഞു പൂത്ത് തളിരിടാൻ..
ഒരു തിരിച്ചുവരവുകളില്ലാതെ,
നിറമില്ലാത്ത ലോകത്തു നീറിപ്പുകയാതെ
ഒരുപാട്കലങ്ങളിൽ നിന്നും
തിരിച്ചറിവിനെ പാതയിലേക്ക്

ഇനിയും പോകണം,പോയിടത്തേക്കു തന്നെ..
തിരിച്ചറിവിൻറെ ആ പരീക്ഷണ പാതയിൽ
പൂക്കളുടെ നിറമഞ്ജരികൾ തേടി..
ആശങ്കകൾ ഇല്ലാതെ, ഒരു ആഷാഡമാസം
ഒറ്റ യാത്രയിൽ, ഒരൊറ്റ സ്വപ്നവുമായി............

            സുധന്യ സന്ദീപ്‌ വടക്കേപ്പാട്ട്

Monday, 10 June 2019

ഏകാന്ത പഥികൻ

ഏകാന്ത പഥികൻ 
---------------------------------------
കുങ്കുമ നിറച്ചെപ്പായ് പാഥേയ വീഥി 
അന്തിമയക്കത്തിന്നനന്തതയിൽ 
ജനാരവം കൊട്ടി തിമിർത്തൊഴുകുന്നു 
തെരുവ് വിലക്കിനെ സാക്ഷിയാക്കി... 
അന്നത്തിനായി കൈ നീട്ടി യാജിക്കും 
വയോധികനാമീ ഭിക്ഷക്കാരൻ 
അവജ്ഞതയോടെ തിരസ്കരിക്കുന്നു 
പൊയ്മുഖമാം ജനസാഗരങ്ങൾ

വേദന കാർന്നു മരവിച്ച ദേഹവും 
വേരറ്റു പോയ സ്ഥിരബുദ്ധിയും 
അരച്ചാൺ വയറിന്റെ വിശപ്പും ദാഹവും 
അസ്വസ്ഥമാക്കുന്ന മൂകതയും 

ജ്വലിക്കുന്ന കണ്ണിൽ പതറാത്ത മെയ്യിൽ 
കയ്യടി വാങ്ങിച്ചിരുന്നു കാലം 
ഒറ്റക്കയറിൽ അഭ്യാസ മുറകളിൽ 
സർക്കസ്സ് കാട്ടി നടന്നിരുന്നു 
നീളമേറിയ നാക്കിന്നുടമയും 
മൂർച്ച കൂടിയ വാക്കുകളായ് 
മായാത്ത സ്വപ്നങ്ങളേന്തിയ നാളുകൾ 
മുടന്തനാക്കിയ അനാഥത്വം 
ഉറ്റവർ, ഉടയവർ ഒഴിഞ്ഞകന്നതും 
ജീവിത നൗകയിൽ ഊമയായി.

കോരിച്ചൊരിയുന്ന കർക്കിടക കാറ്റിൽ 
മിഴിനീർക്കങ്ങൾ പൊഴിക്കാതെ 
പീടികത്തിണ്ണയിൽ തല താഴ്ത്തി  നോക്കുന്നു 
പെറുക്കിയെടുത്ത് തുട്ടുകളെ 
നോക്കാതെ ഭാണ്ഡത്തിൽ കയ്യിറുക്കി 
ആടിക്കളിക്കുന്ന മുന്നിലെ പല്ലിനെ 
ആട്ടി രസിക്കുന്നീ പടുവൃദ്ധൻ 
-------------------------------
സുധന്യ ഗുപ്ത

ഒരു നാഴിക മുൻപേ

ഒരു നാഴിക മുൻപേ 
----------------------------------
ഒരുനാഴിക മുൻപേ പിറക്കാനായെങ്കിൽ 
പഞ്ച യോഗങ്ങൾ തികഞ്ഞൊരു ജന്മവും 
പാരമ്പര്യവും പണവും പ്രീതിയും 
ആയുസ്സുമൊട്ടേറെ നേടിയെടുക്കണം 
മുജ്ജന്മ സുകൃതം ലഭ്യമാക്കാം.

കവടി നിരത്തി പറയുന്ന കഥകൾ 
കുറിച്ചെടുത്തു വരച്ചു വെച്ചു 
ഉടൻ വിളിക്കുന്നു ആശുപത്രിയിലേക്കായ് 
സമയമല്പം മാറ്റമുണ്ട് 
ഇന്നിതാ ജ്യോൽസ്യൻ പറയുന്ന സമയം
മുമ്പുള്ളതിനേക്കാൾ കേമമെന്നു

ഒരു നാഴിക മുൻപേ പിറക്കാനായെങ്കിൽ 
പലതാം ഗുണങ്ങൾ കാണിക്കുന്നു 
പേറ്റു നോവറിയാത്ത ആധുനികതയിൽ 
മുൻകൂട്ടി സമയം തീർത്തലാക്കും 
പുതു മുഖ വരവിനെ നേരത്തെയാക്കി 
കണ്ടു മടുത്ത പഴയ മുഖങ്ങളെ 
കോലാതെ കൊല്ലാം എന്ന വക്കിൽ

കവടി നിരത്തി ചോദിക്കുന്നു..
ഒരു നാഴിക മുൻപേ മരണമുണ്ടോ..

സുധന്യ ഗുപ്ത


പരിരക്ഷകൻ

പരിരക്ഷകൻ
-------------------
ഒരാരംഭത്തിനൊരു മധുരം 
ഒരായിരമാശകൾ പൂത്തുലയാണ് 
ഒത്തിണങ്ങാത്ത നൂപുര സ്വപ്‌നങ്ങൾ 
ഓർമ്മകളായിന്നു പുഞ്ചിരിക്കെ..

നിർവൃതിയണയാത്ത നിന്നിലെ പ്രേമം 
നീറിപ്പുകയുന്നീ മനസ്സിൽ 
നേർത്ത താന്തുവായ് ശ്രുതി മീട്ടി ഞാനും 
നീലാംബരിയിൽ പാടിടുന്നു

മഞ്ഞിൽ കുളിരുന്ന വൃശ്ചികപ്പുലരിയിൽ 
മഞ്ഞപ്പാവാടയിൽ മിന്നുന്ന കൺകളായ്  
പൂക്കൊട്ടയേന്തിയവൾ അരികിലെത്തി 
ചിരിക്കാൻ തുടങ്ങുന്ന മുല്ലപ്പൂ മൊട്ടുകൾ 
അവളുടെ വിധിയെ പരിഹസിച്ചൂ

നിത്യയാത്രികനാമീവണ്ടിയിൽ 
നിന്നിലെ പക്വത കണ്ടറിഞ്ഞു 
നേർക്ക് നേരിൽ വരെ യാതൊന്നുമോതീല്ല 
നേർപ്പകുതിയാണവളെന്നറിഞ്ഞു

കരിമഷിയെഴുതിയ പൂച്ചക്കണ്ണുകൾ 
കനലുകൾ വിതറിയ രോദനങ്ങൾ 
കനവുകൾ നെയ്തു ഞാൻ പലതുമീയിടെ 
കോർത്തിണക്കിയൊരു മാലയാക്കി

ചിതറിത്തെറിക്കുന്ന മഴത്തുള്ളിപോലെ 
എന്നിൽ തെളിയുന്നു നിൻ പുഞ്ചിരി 
മാരിവില്ലിനെ വെല്ലുന്ന ഭംഗിയിൽ 
നിന്മുഖംഎന്നിൽ പതിഞ്ഞിടുമ്പോൾ

അറിയാതടുത്തു ഞാൻ പറയാതെ നിന്നോട് 
അനുകമ്പയിൽ നിന്നെ നോക്കി നിന്നു.
ദുർബ്ബല നിമിഷങ്ങൾ കടന്നു ചെലവേ 
ആരാത്രി നീയെന്നെ മനസ്സിലാക്കി 
ഉദയസൂര്യന്റെ വരവിനെ കാത്തു ഞാൻ 
വിടചൊല്ലിയാത്രയായ്‌ ദൂരെ ദൂരെ

പിന്നീടൊരിക്കലെൻ ചിത്തത്തിൽ വന്നു നിൻ 
ഓർമ്മകൾ തീർത്തൊരാ ലാളനകൾ 
കാലങ്ങളൊരുപാട് തെന്നി നീങ്ങിയതിൽ 
ഓർമ്മകൾ തോണിയായ് നീങ്ങീടവേ

പിൻവിളിയേറ്റുവാങ്ങുന്ന പഥികൻ ഞാൻ 
ഒരു ചെറു പുഞ്ചിരിയിൽ കണ്ണുടക്കി 
നൂപുര ധ്വനിയിൽ ചെവിയോർത്തു  നിന്നു 
പെൺകൊടി തട്ടി വിളിച്ചു മെല്ലെ,.

"പാസിക്കിത്തണ്ണാ ഏതാവത് തരിങ്കയ്യാ "
പൂച്ചക്കണ്ണിത്താൻ മുഖഛായയേന്തിയ 
പെൺകൊടി വന്നു യാചിക്കുന്നു ചാരെ 
വാരിയെടുതോമനെ വിളിച്ചു ഞാൻ 
വിട്ടയച്ചില്ല ഞാൻ, കൂടെ നടത്തുവാൻ 
വേറൊരുയാത്രയിൽ കൂടെ ചേർത്തു.

ജീവിത യാത്രയിലുത്തരമേന്തി ഞാൻ  
നിവർത്തിക്കൊടുത്തവൾക്കെന്റെയീ ജീവിതം 
നിർവൃതിയട--ഞ്ഞ ചെറു പുഞ്ചിരിയായ്..
-------------------------
സുധന്യ ഗുപ്ത


ഒറ്റമന്ദാരം

ഒറ്റമന്താരം 
പച്ചിലത്താലിയിൽ കോർക്കുന്ന സ്നേഹം 
പിച്ചകപ്പൂവിൽ നിറയുന്നുമാനന്ദം 
തൊട്ടടുത്തു നിശീധിനി കണക്കെ 
ഒറ്റമന്താര പൂവിനെച്ചുറ്റി 
തിരയുന്നു അവൾ തരംഗിണി

നാട്ടുമാമ്പഴ ചോട്ടിൽ കൊതിയൂറും 
മധുരമേറും പഴങ്ങളുമെന്നോർമയും 
പാവടയൊന്നിൽ കറനീക്കിയെന്നതും
നിന്നിലെപരിഭവം കൺകളിൽ കാട്ടിയും 
പിണക്കം നടിച്ചു പലനാൾ  നടക്കവേ 
പുഞ്ചിരിയാലൊരുദിനം 
വാരിപ്പുണർന്നു നാം 
പുഞ്ചവയലുകളിൽ പറക്കുന്ന 
തൂവാനത്തുമ്പിയും ആറ്റിൻതീരവും 
കുന്നിക്കുരുക്കളിൽ തിളങ്ങുന്ന കൗമാരം.. 
കുന്നിൻ ചെരിവുകൾ സാക്ഷിയായ് 
പരിണയകളിക്കളമെന്നോ കാര്യമായി... 
പൊടിമനസ്സിൽ കുറിച്ചിട്ടൊരാവേശം 
പിന്തുടർന്നൂ, പ്രണയ സാഫല്യമായി 
:: :: :: :: :: :: :: :: :; :; :: :: :: :: :: :: :: :: ::

തേൻകനി വൃക്ഷത്തിനു താഴെ 
തളർന്നുഞാൻ ഒറ്റയ്ക്ക് 
തെക്കേപറമ്പിലേ അസ്ഥിത്തറയിലെ 
ഒറ്റമന്താരങ്ങളെന്നെ മാടി വിളിക്കുന്നു 
അന്തിത്തിരികൾ കൊളുത്തുവാനായി 
അസ്തമയ സൂര്യൻ വന്നെത്തുകയായ്

വിഷുപക്ഷിയുടെ പാട്ടിലുണർന്നു ഞാൻ 
വിട ചൊല്ലിയകന്ന 'തരംഗിണി '
നിൻ സ്‌മൃതിയിൽ.. 
നെടുവീർപ്പുമായ് ഞാനിരിക്കുകയായ് 

വിഷാദചിത്തനായ് 
പൊലിയുന്നെൻ നാളുകൾ, 
ഒറ്റമന്താരത്തിൽ മിഴിചേർക്കുകയായ്..

സുധന്യ സന്ദീപ് വടക്കേപ്പാട്..