Monday, 10 June 2019

ഏകാന്ത പഥികൻ

ഏകാന്ത പഥികൻ 
---------------------------------------
കുങ്കുമ നിറച്ചെപ്പായ് പാഥേയ വീഥി 
അന്തിമയക്കത്തിന്നനന്തതയിൽ 
ജനാരവം കൊട്ടി തിമിർത്തൊഴുകുന്നു 
തെരുവ് വിലക്കിനെ സാക്ഷിയാക്കി... 
അന്നത്തിനായി കൈ നീട്ടി യാജിക്കും 
വയോധികനാമീ ഭിക്ഷക്കാരൻ 
അവജ്ഞതയോടെ തിരസ്കരിക്കുന്നു 
പൊയ്മുഖമാം ജനസാഗരങ്ങൾ

വേദന കാർന്നു മരവിച്ച ദേഹവും 
വേരറ്റു പോയ സ്ഥിരബുദ്ധിയും 
അരച്ചാൺ വയറിന്റെ വിശപ്പും ദാഹവും 
അസ്വസ്ഥമാക്കുന്ന മൂകതയും 

ജ്വലിക്കുന്ന കണ്ണിൽ പതറാത്ത മെയ്യിൽ 
കയ്യടി വാങ്ങിച്ചിരുന്നു കാലം 
ഒറ്റക്കയറിൽ അഭ്യാസ മുറകളിൽ 
സർക്കസ്സ് കാട്ടി നടന്നിരുന്നു 
നീളമേറിയ നാക്കിന്നുടമയും 
മൂർച്ച കൂടിയ വാക്കുകളായ് 
മായാത്ത സ്വപ്നങ്ങളേന്തിയ നാളുകൾ 
മുടന്തനാക്കിയ അനാഥത്വം 
ഉറ്റവർ, ഉടയവർ ഒഴിഞ്ഞകന്നതും 
ജീവിത നൗകയിൽ ഊമയായി.

കോരിച്ചൊരിയുന്ന കർക്കിടക കാറ്റിൽ 
മിഴിനീർക്കങ്ങൾ പൊഴിക്കാതെ 
പീടികത്തിണ്ണയിൽ തല താഴ്ത്തി  നോക്കുന്നു 
പെറുക്കിയെടുത്ത് തുട്ടുകളെ 
നോക്കാതെ ഭാണ്ഡത്തിൽ കയ്യിറുക്കി 
ആടിക്കളിക്കുന്ന മുന്നിലെ പല്ലിനെ 
ആട്ടി രസിക്കുന്നീ പടുവൃദ്ധൻ 
-------------------------------
സുധന്യ ഗുപ്ത

ഒരു നാഴിക മുൻപേ

ഒരു നാഴിക മുൻപേ 
----------------------------------
ഒരുനാഴിക മുൻപേ പിറക്കാനായെങ്കിൽ 
പഞ്ച യോഗങ്ങൾ തികഞ്ഞൊരു ജന്മവും 
പാരമ്പര്യവും പണവും പ്രീതിയും 
ആയുസ്സുമൊട്ടേറെ നേടിയെടുക്കണം 
മുജ്ജന്മ സുകൃതം ലഭ്യമാക്കാം.

കവടി നിരത്തി പറയുന്ന കഥകൾ 
കുറിച്ചെടുത്തു വരച്ചു വെച്ചു 
ഉടൻ വിളിക്കുന്നു ആശുപത്രിയിലേക്കായ് 
സമയമല്പം മാറ്റമുണ്ട് 
ഇന്നിതാ ജ്യോൽസ്യൻ പറയുന്ന സമയം
മുമ്പുള്ളതിനേക്കാൾ കേമമെന്നു

ഒരു നാഴിക മുൻപേ പിറക്കാനായെങ്കിൽ 
പലതാം ഗുണങ്ങൾ കാണിക്കുന്നു 
പേറ്റു നോവറിയാത്ത ആധുനികതയിൽ 
മുൻകൂട്ടി സമയം തീർത്തലാക്കും 
പുതു മുഖ വരവിനെ നേരത്തെയാക്കി 
കണ്ടു മടുത്ത പഴയ മുഖങ്ങളെ 
കോലാതെ കൊല്ലാം എന്ന വക്കിൽ

കവടി നിരത്തി ചോദിക്കുന്നു..
ഒരു നാഴിക മുൻപേ മരണമുണ്ടോ..

സുധന്യ ഗുപ്ത


പരിരക്ഷകൻ

പരിരക്ഷകൻ
-------------------
ഒരാരംഭത്തിനൊരു മധുരം 
ഒരായിരമാശകൾ പൂത്തുലയാണ് 
ഒത്തിണങ്ങാത്ത നൂപുര സ്വപ്‌നങ്ങൾ 
ഓർമ്മകളായിന്നു പുഞ്ചിരിക്കെ..

നിർവൃതിയണയാത്ത നിന്നിലെ പ്രേമം 
നീറിപ്പുകയുന്നീ മനസ്സിൽ 
നേർത്ത താന്തുവായ് ശ്രുതി മീട്ടി ഞാനും 
നീലാംബരിയിൽ പാടിടുന്നു

മഞ്ഞിൽ കുളിരുന്ന വൃശ്ചികപ്പുലരിയിൽ 
മഞ്ഞപ്പാവാടയിൽ മിന്നുന്ന കൺകളായ്  
പൂക്കൊട്ടയേന്തിയവൾ അരികിലെത്തി 
ചിരിക്കാൻ തുടങ്ങുന്ന മുല്ലപ്പൂ മൊട്ടുകൾ 
അവളുടെ വിധിയെ പരിഹസിച്ചൂ

നിത്യയാത്രികനാമീവണ്ടിയിൽ 
നിന്നിലെ പക്വത കണ്ടറിഞ്ഞു 
നേർക്ക് നേരിൽ വരെ യാതൊന്നുമോതീല്ല 
നേർപ്പകുതിയാണവളെന്നറിഞ്ഞു

കരിമഷിയെഴുതിയ പൂച്ചക്കണ്ണുകൾ 
കനലുകൾ വിതറിയ രോദനങ്ങൾ 
കനവുകൾ നെയ്തു ഞാൻ പലതുമീയിടെ 
കോർത്തിണക്കിയൊരു മാലയാക്കി

ചിതറിത്തെറിക്കുന്ന മഴത്തുള്ളിപോലെ 
എന്നിൽ തെളിയുന്നു നിൻ പുഞ്ചിരി 
മാരിവില്ലിനെ വെല്ലുന്ന ഭംഗിയിൽ 
നിന്മുഖംഎന്നിൽ പതിഞ്ഞിടുമ്പോൾ

അറിയാതടുത്തു ഞാൻ പറയാതെ നിന്നോട് 
അനുകമ്പയിൽ നിന്നെ നോക്കി നിന്നു.
ദുർബ്ബല നിമിഷങ്ങൾ കടന്നു ചെലവേ 
ആരാത്രി നീയെന്നെ മനസ്സിലാക്കി 
ഉദയസൂര്യന്റെ വരവിനെ കാത്തു ഞാൻ 
വിടചൊല്ലിയാത്രയായ്‌ ദൂരെ ദൂരെ

പിന്നീടൊരിക്കലെൻ ചിത്തത്തിൽ വന്നു നിൻ 
ഓർമ്മകൾ തീർത്തൊരാ ലാളനകൾ 
കാലങ്ങളൊരുപാട് തെന്നി നീങ്ങിയതിൽ 
ഓർമ്മകൾ തോണിയായ് നീങ്ങീടവേ

പിൻവിളിയേറ്റുവാങ്ങുന്ന പഥികൻ ഞാൻ 
ഒരു ചെറു പുഞ്ചിരിയിൽ കണ്ണുടക്കി 
നൂപുര ധ്വനിയിൽ ചെവിയോർത്തു  നിന്നു 
പെൺകൊടി തട്ടി വിളിച്ചു മെല്ലെ,.

"പാസിക്കിത്തണ്ണാ ഏതാവത് തരിങ്കയ്യാ "
പൂച്ചക്കണ്ണിത്താൻ മുഖഛായയേന്തിയ 
പെൺകൊടി വന്നു യാചിക്കുന്നു ചാരെ 
വാരിയെടുതോമനെ വിളിച്ചു ഞാൻ 
വിട്ടയച്ചില്ല ഞാൻ, കൂടെ നടത്തുവാൻ 
വേറൊരുയാത്രയിൽ കൂടെ ചേർത്തു.

ജീവിത യാത്രയിലുത്തരമേന്തി ഞാൻ  
നിവർത്തിക്കൊടുത്തവൾക്കെന്റെയീ ജീവിതം 
നിർവൃതിയട--ഞ്ഞ ചെറു പുഞ്ചിരിയായ്..
-------------------------
സുധന്യ ഗുപ്ത


ഒറ്റമന്ദാരം

ഒറ്റമന്താരം 
പച്ചിലത്താലിയിൽ കോർക്കുന്ന സ്നേഹം 
പിച്ചകപ്പൂവിൽ നിറയുന്നുമാനന്ദം 
തൊട്ടടുത്തു നിശീധിനി കണക്കെ 
ഒറ്റമന്താര പൂവിനെച്ചുറ്റി 
തിരയുന്നു അവൾ തരംഗിണി

നാട്ടുമാമ്പഴ ചോട്ടിൽ കൊതിയൂറും 
മധുരമേറും പഴങ്ങളുമെന്നോർമയും 
പാവടയൊന്നിൽ കറനീക്കിയെന്നതും
നിന്നിലെപരിഭവം കൺകളിൽ കാട്ടിയും 
പിണക്കം നടിച്ചു പലനാൾ  നടക്കവേ 
പുഞ്ചിരിയാലൊരുദിനം 
വാരിപ്പുണർന്നു നാം 
പുഞ്ചവയലുകളിൽ പറക്കുന്ന 
തൂവാനത്തുമ്പിയും ആറ്റിൻതീരവും 
കുന്നിക്കുരുക്കളിൽ തിളങ്ങുന്ന കൗമാരം.. 
കുന്നിൻ ചെരിവുകൾ സാക്ഷിയായ് 
പരിണയകളിക്കളമെന്നോ കാര്യമായി... 
പൊടിമനസ്സിൽ കുറിച്ചിട്ടൊരാവേശം 
പിന്തുടർന്നൂ, പ്രണയ സാഫല്യമായി 
:: :: :: :: :: :: :: :: :; :; :: :: :: :: :: :: :: :: ::

തേൻകനി വൃക്ഷത്തിനു താഴെ 
തളർന്നുഞാൻ ഒറ്റയ്ക്ക് 
തെക്കേപറമ്പിലേ അസ്ഥിത്തറയിലെ 
ഒറ്റമന്താരങ്ങളെന്നെ മാടി വിളിക്കുന്നു 
അന്തിത്തിരികൾ കൊളുത്തുവാനായി 
അസ്തമയ സൂര്യൻ വന്നെത്തുകയായ്

വിഷുപക്ഷിയുടെ പാട്ടിലുണർന്നു ഞാൻ 
വിട ചൊല്ലിയകന്ന 'തരംഗിണി '
നിൻ സ്‌മൃതിയിൽ.. 
നെടുവീർപ്പുമായ് ഞാനിരിക്കുകയായ് 

വിഷാദചിത്തനായ് 
പൊലിയുന്നെൻ നാളുകൾ, 
ഒറ്റമന്താരത്തിൽ മിഴിചേർക്കുകയായ്..

സുധന്യ സന്ദീപ് വടക്കേപ്പാട്..

തെറ്റുകൾ

തെറ്റുകൾ

തോൽവി യിലാണ്  എന്നും
തെറ്റുകൾ കൂടെപ്പിറവിയായത്.. 
കണ്ടു വച്ച പ്രണയം മുതൽ 
ഇന്നനുഭവിക്കുന്ന ഒന്നുമില്ലായ്മ വരെ 
തെറ്റുകൾ....

പ്രണയം വഞ്ചിക്കാൻ തുടങ്ങി, 
തെറ്റുകൾ ജീവിതവും ആരംഭിച്ചു.. 
ഇടക്കെവിടെയോ വഴി മാറിയ കാറ്റിൽ, 
ഒരു ഇളം പൂമൊട്ട് ഉദരത്തിൽ വിരിഞ്ഞു.

എന്നും നീറിയ മനസ്സുമായി,
നരകയാതനയേറി ആ പൂമൊട്ടുവിരിഞ്ഞു.. 
ലോകസുന്ദരിയായൊരു രാജകുമാരി... 
പതിയെ പ്രണയം വെറുത്തു,
തെറ്റുകളോ വളർന്നു, പേരാൽ കണക്കെ..

പ്രണയം നഷ്ടമായി...
തെറ്റുകൾക്കു ഊർജ്ജമേറി.. 
എല്ലാവരാലും വെറുക്കപ്പെടാൻ 
തെറ്റുകൾ പ്രശ്നക്കാരിയായി മാറിത്തുടങ്ങി... 
കുത്തിനോവിച്ചു കാട്ടിയും, 
പരസ്പരം ഇല്ലായ്മ ചെയ്‌തും, 
പ്രണയത്തെ ഒഴിവാക്കി തുടങ്ങി..

തെറ്റുകൾ നരകത്തിലും ഒറ്റയ്ക്ക്.. 
കൂരമ്പുകൾ കൊണ്ട് ദണ്ഡനം നേടി, 
തീയിൽ സ്വയം പുകയായ് മാറിയും, തെറ്റുകൾ പ്രണയത്തെ വെറുത്തു അലമുറയിട്ടു..

രാജകുമാരിയുടെ പുഞ്ചിരികൾ.. 
ഇടക്ക് തെറ്റുകൾക്കു സ്വർഗ്ഗമായി..

അങ്ങിനെ തെറ്റുകളെ തിരഞ്ഞു, 
യമരാജൻ യാത്ര തുടങ്ങി.. 
തെറ്റുകൾ വിളിച്ചു വരുത്തിയ, 
തീർത്തു കല്പിക്കുന്ന യമരാജൻ..

പ്രണയത്തെ ഇഷ്ടഹൃദയങ്ങൾക്കു നൽകി 
തെറ്റുകൾ യമരാജനോടൊപ്പം...

രാജകുമാരിയോ ?????

പ്രണയം ഒന്നുകിൽ ഏറ്റെടുത്തിരിക്കാം..!!

തെറ്റുകൾ അങ്ങിനെ യമനുമൊപ്പം 
തീർത്തു കല്പിച്ചു യാത്രയായി... !
മോക്ഷമില്ലാതെ അലയുന്നു....!!!

ദൂരെ മലകളെ തൊട്ടുതാലോടി, 
താഴെ അരുവികളെ ചുംബിച്ചും, 
ഇടക്കുറക്കെ ആർത്തു കരഞ്ഞും, 
തെറ്റുകൾ ദണ്ഡനം വാങ്ങുകയാണ്..

സുധന്യ ഗുപ്ത